ഉപരിതലങ്ങൾ
Coffee day യുടെ കോർണർ ടേബിളിൽ അവൾ അവനുവേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് നാഴികകൾ ഏറേയായി.. ആൾക്കൂട്ടത്തിനിടയിലും ഒറ്റപെട്ടതായി അവൾക്കു തോന്നി. ...അല്ലെങ്കിലും പ്രണയം ഒരു ഒറ്റപ്പെടൽ തന്നെ ...പ്രണയിക്കുന്നവരെല്ലാം ഒരോ തുരുത്തുകളാണ്...ആർക്കും എത്തിപ്പെടാനാവാത്ത ദുരുഹതയുടെ തുരുത്ത്
എന്നത്തേയും പോലെ ഇന്നും വരില്ല എന്ന തിരിച്ചറിവിൽ കാത്തിരുപ്പു മതിയാക്കി എഴുനെൽക്കവേ കോഫി ഡേ യുടെ ചില്ലിട്ട ജാലകത്തിലൂടെ ധൃതിയിൽ നടന്നു വരുന്ന അവനെ അവൾ കണ്ടു. അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.. ഹൃദയമിടിപ്പ് തെല്ലു വേഗത്തിലായപോലെ. മൊബൈൽ ഫോണിന്റെ front ക്യാമറയിലൂടെ മുഖം നോക്കി .. പറന്നുലഞ്ഞ മുടി ഒന്നു കോതിയൊരുക്കി.. പുറത്തേയ്‌ക്കെത്തി നോക്കിനിന്ന രണ്ടുനരച്ച മുടികളെ അകത്തേയ്ക്കു തിരുകി.. ചുണ്ടുകൾ ഒന്നമർത്തി കടിച്ചു ചുവപ്പിച്ച് .. തന്റെ മുഖത്തിന് ചേരാത്തതെന്നു സ്വയം തോന്നുകയും ഇടയ്ക്ക് വല്ലാതെ അപകർഷതബോധം ഉണ്ടാക്കുകയും ചെയ്യുന്ന തന്റെ തടിച്ച മൂക്ക് പെരുവിരലും ചൂണ്ടു വിരലും കൊണ്ട് ഒന്നമർത്തിതിരുമി മുഖത്ത് ഒരു പുഞ്ചിരിയും കൊളുത്തിയിട്ട് അവൾ ഇരുന്നു..Hi bro. . അവൻ പറഞ്ഞു അങ്ങനെ ആണ് അവൻ അവളെ വിളിക്കാറ് .. fb യിലെ ഒരു സാഹിത്യ കൂട്ടായ്മയിലെ ഒരു സൗഹൃദം എപ്പഴോ എങ്ങനെയോ.. ഇങ്ങനൊക്കെ ആയി പ്രേമമാണോ അറിയില്ല കാമമോ അതുണ്ട്.. അവൾക്കു സ്വയം അവളോടുതന്നെ വല്ലാത്ത പുച്ഛം തോന്നി...കാമം എപ്പോഴും നല്ല സ്ത്രീകൾക്ക് പറയാൻ അവകാശമില്ലാത്ത അന്തസ്സില്ലാത്ത ഒരുവക്കാണത്രെ..പണ്ട്പഠിച്ചത്.വിവാഹിതരായ കമിതാക്കൾ !!എന്തൊക്കെയുണ്ട് ബ്രോ എന്ന ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി.. സുഖം....സുഖം അല്ല എന്ന് വ്യംഗ്യമുള്ള ശബ്ദത്തിലുംഈണത്തിലും അവൾ പറഞ്ഞു. ഹൃദയമിടിപ്പിന്റ വേഗത പതിയെ കുറഞ്ഞു.ഒന്നും പറയാനില്ല ഒരു മൂകത എവിടുന്നോ വന്നു അവരുടെ ഇടയിൽ ഇരുപ്പുറപ്പിച്ചു.. ഒന്നും പറയാനില്ലാതെ രണ്ട് അപരിചിതർ.ചാറ്റ് ചെയ്യുമ്പോൾ അവർക്കു പറയാൻ ഒത്തിരി വിഷയങ്ങൾ ഉണ്ടായിരുന്നു.. അവർ സോഷ്യൽ മിഡിയായിലെ ഒരുപാട് പ്രശ്നങ്ങൾ ഘോരഘോരം ചർച്ചചെയ്തിരുന്നു.. അവർക്കു ഒരേ ചിന്താധാരകൾ ആയിരുന്നു.. ഒരേ ഇഷ്ടങ്ങളായിരുന്നു. അവർ ഒരുപാടു നേരം സംസാരിച്ചിരുന്നു.പുലരുവോളം പ്രണയിച്ചിരുന്നു. ഇന്ന് ഈ സന്ധ്യയിൽ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അവർക്കു പറയാനൊന്നുമില്ലാതായി.. അപരിചിതർ.
വെറും വഴിപോക്കരെ പോലെ . ആരോഗ്യം സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവനായത്കൊണ്ട് അവൻ ഒന്നും വാങ്ങുകയോ കഴിക്കുകയോ ചെയ്യാൻ മുതിർന്നില്ല.. നിനക്ക് വല്ലതും വേണമങ്കിൽ കഴിച്ചു കൊള്ളൂ എന്ന് പറയുകയും ചെയ്തു
വിഷയദാരിദ്ര്യം അവരിരുവരെയും മൗനികളാക്കി... പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ ഔപചാരികതയോടെ പറഞ്ഞൊപ്പിച്ചു. അവസാനം ഒരു ബൈ പറഞ്ഞു മനസ്സിൽ ഒരു വികാരവും ബാക്കിവെയ്ക്കാതെ ആ രണ്ടാത്മാക്കൾ പിരിഞ്ഞു.. ടേബിളിൽ ഒരു മെനു ബുക്ക് അവഗണയുടെ വേദനയിൽ കിടക്കുന്നുണ്ടായിരുന്നു.. അന്ന് ആ രാത്രിയിൽ അവൾ അവളുടെ fb page ഡിലീറ്റ് ചെയ്തു... വ്യാജപ്രൊഫയലുകളുടെ സാങ്കല്പിക ലോകത്തുനിന്നും ഉപരിതലങ്ങളുടെ മിനു മിനുപ്പിൽ ആകൃഷ്ടരായവരുടെ ലോകത്ത് നിന്നും പച്ചയായയഥാർത്ഥജീവിതത്തിലേയ്ക്ക് ഒരു തിരിച്ചുപോക്ക്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ